Sunday, December 29, 2013

അസ്തമനം

അസ്തമന സൂര്യന്റെ നാളങ്ങൾക്ക് വല്ലാത്ത ചുവപ്പ്,

നിറങ്ങളെ നിറയെ സ്നേഹിച്ച ഞാൻ
സ്നേഹത്തിന്റെ നിറങ്ങൾ വാരിയെറിഞ്ഞു...
എല്ലാവരിലും പതിച്ചാ വർണങ്ങൾ
ധവളതക്ക് മാറ്റ് കൂട്ടി...

നിമിഷങ്ങള്ക്ക് ശേഷം ഞാൻ എന്നെ നോക്കി
എന്റെ ധവളതക്ക് മാറ്റമില്ല;
ആരുമെന്നിലേക്ക് നിറം പകർന്നില്ല...
ആരുമെന്നെ കണ്ടില്ല;
അതോ കണ്ടില്ലെന്ന നാട്യമോ?

കമ്പോളത്തിലെനിക്ക് വിലയില്ല
കാരണം എന്റെ ശരീരത്തിന് നിറമില്ല;
പക്ഷെ ഉള്ളിലെ നിറം കണ്ടാലോ?...
എനിക്ക് ഉയരവും പോരയത്രേ!
പക്ഷെ എന്റെ മനസ്സിന്റെ പൊക്കം കണ്ടോ?


ഒരുപാടു രൂപരേഖകൾ...
മടുപ്പുളവാക്കുന്നവ..
അന്യോന്യം കുറവുകൾ തേടുന്നവ...
മിന്നി മാഞ്ഞു പോകുന്നവ...

മരവിച്ച മനസ്സനെനിക്കിന്നു
ഹാങ്ങായ കമ്പ്യൂട്ടർ പോലെ
പേരുകൾ ചിത്രങ്ങൾ
സ്ഥലങ്ങൾ ജോലികൾ
ഞാനാരാണെന്ന് മറന്നു പോയി ഞാൻ
ആഞ്ഞു ചിന്തിച്ചു വിയർത്ത്...

മന്ദതയോടെ എന്റെ നാഡിയിൽ വരഞ്ഞു,
എന്നിലും അസ്തമനത്തിന്റെ ചുവപ്പ്...






Friday, September 27, 2013

DISCOVER TRUE LOVE

If I speak in tongues of men or angels,
If I have all the knowledge,
But sans love
I am nothing

If I have strong faith,
If I bestow my possessions,
But sans love
I gain nothing.

Love is patient and kind,
It envy not and seek not its own,
It is never self-seeking 
and not easily incited.

Love protects and trusts,
It hopes and perseveres always.
In evil, it delights not
but rejoices with the truth

Truth is love in words,
Virtue is love in deeds,
Bliss is the love in heart.
When the almighty comes in the spirit,
he blesses u with unselfish love

God's love is faithful and true 
For he loves us unconditionally.

Thursday, September 26, 2013

ഹൃദയത്തെ അറിയുക

ഒരു പ്രണയം മരിക്കുന്നു... ഇനി എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നത്?

വർഷങ്ങൾ നീണ്ട ബന്ധം... സുഖവും വിശ്വാസവും സുതാര്യതയും നന്മയും വേദനയും കണ്ണീരും വേണ്ടുവോളം... അങ്ങനെ എല്ലാം തികഞ്ഞ ഒരു സൌഹൃദം...

വിവാഹം എന്ന സ്വപ്നങ്ങളെ താലോലിച്ച് ആകാംക്ഷയും സംഭ്രമവും സ്നേഹവും നിറഞ്ഞ മനോഹരമായ കാത്തിരിപ്പ്.... അതിന്റെ അന്ത്യം ശുഭം ആയിരിക്കണേ എന്നല്ലേ കമിതാക്കളുടെ പ്രാർത്ഥന...

പക്ഷെ, അതിൽ ഒരാൾക്ക് പെട്ടെന്ന് വെളിപാട്‌ വന്നാൽ എങ്ങനെ ഉണ്ടാവും? 

അച്ഛനമ്മമാർ, കുടുംബം, സമൂഹം, അങ്ങനെ കുറെ വെളിപാടുകൾ...
സ്നേഹിക്കാൻ ഒരു പടി കൂടുതലായിരുന്ന സുഹൃത്തിനെ വെണ്ണ പുരട്ടിയ വാക്കുകളിലൂടെ സ്നേഹത്തിന്റെ പേരിൽ നമ്മൾ പിരിഞ്ഞേ പറ്റൂ (ദയവു ചെയ്തു എന്നെ ഒന്ന് ഒഴിവാക്കി തരണം) എന്ന് പറയുന്നു.

കുറ്റം കണ്ടു പിടിക്കാൻ പോലുമാകാതെ തളർന്നു മുന്നിലിരിക്കുന്ന സുഹൃത്തിന്റെ ആഗ്രഹം ശ്രവണശക്തി നഷ്ടപ്പെട്ടിരുന്നെങ്കിൽ എന്ന് മാത്രമാകും... പ്രണയത്തിന്റെ ഒരു ഭാഗമല്ലേ നമ്മുടെ പ്രണയിതാവിന് വേണ്ടത് കൊടുക്കുന്നത്... കൊടുത്തു... പ്രണയത്തിൽ നിന്നും പരിപൂർണ്ണസ്വാതന്ത്ര്യം... 

മനസ്സ് പിടഞ്ഞു മുറുകുന്ന വേദന ഇടറുന്ന ആ വാക്കുകളിലുണ്ട്. കണ്ണുകളിൽ നിന്ന് ഒഴുകുന്നത്‌ ആ ഹൃദയം മുറിഞ്ഞു ഊറുന്ന രക്തമാണ്‌................
തൻറെ സ്വപ്‌നങ്ങൾ ചിതയിലെക്കെടുത്തു, തൻറെ കണ്ണുനീരിന്റെ ചൂടിനാൽ കത്തിച്ച ചൂട്ടു കൊണ്ട് സുഹൃത്ത്‌ അതിനു തീ കൊളുത്തി നടന്നകന്നു, ആളിക്കത്തുന്ന ചിതയെ ഒന്ന് തിരിഞ്ഞു നോക്കാതെ...

ആരൊക്കെയോ സമാധാനിപ്പിച്ചു. കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിച്ച് എല്ലാം നല്ലതിന് എന്ന് പറഞ്ഞ്... പ്രണയിച്ച്  മണ്ടത്തരം കാണിച്ചു എന്ന് പറഞ്ഞു പലരും പരിഹസിച്ചു... സങ്കടം കണ്ടു പലരും ആ പാവത്തിനോട് സഹതപിച്ചു...

മറക്കാനും പൊറുക്കാനും സുഹൃത്തിനു വേണ്ടി എന്നും പ്രാർത്ഥിക്കാനും തീരുമാനിച്ചു, കാരണം തന്റെ പ്രണയം സത്യമായിരുന്നു... എന്തിനേക്കാളും ആരെക്കാളും സ്നേഹിചിട്ട്, മറുപുറത്ത് എന്താണോ ആഗ്രഹിച്ചത് അതിനെക്കാളും ഏറെ കൊടുത്തു. എന്നിട്ട് തിരികെ കിട്ടിയതോ? ഒരു മലമുകൾ വരെ കൈ കോർത്ത്‌ ശ്വാസം കൈമാറി എത്തിയിട്ട് തള്ളി താഴെയിട്ട അവസ്ഥ... അതിന് സമനില തെറ്റി... എന്താ ചെയ്യേണ്ടത് എന്നറിയാതെ... മരിക്കണം എന്ന് ചിന്തിച്ച്... ഉറക്കമില്ലാതെ... വിശപ്പില്ലാതെ... അറിഞ്ഞും അറിയാതെയും കണ്ണ് നിറഞ്ഞൊഴുകി... നിയന്ത്രണമില്ലാതെ... 

സ്നേഹിക്കാതിരിക്കാൻ കഴിയാതെ മനസ്സ് തളർന്ന നില. ഒരിക്കൽ പോലും കുറ്റപ്പെടുത്താതെ സങ്കടപ്പെടുത്താതെ മാറി നിന്ന് പ്രണയിക്കുകയാണ്... മരണം വരെ സ്നെഹിക്കുമത്രെ, ദൂരെ നിന്ന് സ്നേഹിക്കാൻ അനുവാദം വേണ്ടല്ലോ... ജീവിതത്തിൽ ഏതെങ്കിലും നിമിഷങ്ങളിൽ തന്നെ ഓർക്കുമായിരിക്കും എന്ന പ്രതീക്ഷയോടെ...

തകർന്ന ഹൃദയത്തിന്റെ മുറിവ് ഒന്ന് ഡറ്റോളിട്ട് കഴുകിയാൽ ഉണങ്ങുമോ? സമയമാണ് ഏറ്റവും നല്ല ചികിത്സയത്രെ. 
തന്റെ ഹൃദയം അറിയാതെ പോയ സുഹൃത്തിനു വേണ്ടി പ്രാർത്ഥനയോടെ, സ്നേഹത്തോടെ ഓർമ്മകൾ സൂക്ഷിക്കാൻ കഴിയണം.... കാരണം  സ്വം മറന്നു സ്നേഹിക്കുന്നവരെ വേദനിപ്പിക്കാൻ ആർക്കും ഈ ഭൂമിയിൽ  അവകാശമില്ല, അങ്ങനെ വേദനിപ്പിക്കുന്നവർ ദൈവത്തെ അറിഞ്ഞിട്ടില്ല.

Wednesday, June 5, 2013

നിറങ്ങൾ

മനസ്സിൻറെ ഭിത്തിയിൽ ഞാൻ കോറിയിട്ട
എന്റെ സ്വപ്‌നങ്ങൾ, എന്റെ ജീവാംശങ്ങൾ;
അതിനു ഞാൻ വർണ്ണങ്ങളുടെ പൊലിമയേകി,
എന്റെ ശ്വാസമൂതി ഞാൻ അതുറപ്പിച്ചു...

ഇടയ്ക്കിടെ ചീറിയെത്തുന്ന മഴ,
ആഞ്ഞടിക്കുന്ന കാറ്റ്,
പിന്നെ...
കൽക്കരികളാൽ വരയാനൊരുങ്ങുന്നവർ,

എന്റെ ചിത്രങ്ങൾക്ക് കണ്ണിമക്കാതെ ഞാൻ കാവലിരിക്കുന്നു, 
എന്റെ നിറങ്ങളോഴുകിപ്പോകാതെ ഞാൻ തടയുന്നു,
അവയെന്റെ സ്വപ്നങ്ങളാണ്,
എന്റെ സ്വപ്നങ്ങള്ക്ക് ജീവനുണ്ട്,,,

Friday, May 3, 2013

യാക്കോബിന്റെ ദൈവം

മാഗസിനിൽ ഒരു ലേഖനം എഴുതാൻ ഇരുന്നപ്പോൾ ആദ്യം മനസ്സിൽ  വന്നത് എന്റെ അച്ഛനാണ്. ഞാനും എന്റെ അച്ഛനും കൂടെ ഒരു യാത്രാവേളയിൽ വേദപുസ്തകത്തിലെ ചില കഥാപാത്രങ്ങളെ പറ്റി സംസാരിക്കുകയുണ്ടായി. അപ്പോൾ ഞാൻ പറഞ്ഞു എനിക്ക് യക്കൊബിനെ ഇഷ്ടമല്ല. അയാൾ ഒരു ചതിയനാണ്, കള്ളനാണ് എന്നൊക്കെ... അച്ഛനും അതിനെ പിന്താങ്ങി. പക്ഷെ, എന്നിട്ടും ദൈവം എന്തിനു അയാളെ തിരഞ്ഞെടുത്തു? അന്ന് ഞങ്ങൾ ചർച്ച ചെയ്ത കാര്യങ്ങൾ തന്നെയാണ് ഞാൻ ലേഖനമാക്കിയത്. അതിന്റെ ഒരു രത്നച്ചുരുക്കം ആണിത്. 

യാക്കോബ് ജനിക്കുമ്പോൾ തന്നെ ജ്യേഷ്ഠന്റെ കുതികാലിൽ ബലമായി പിടിചിരുന്നവനാണ്. അവൻ നാണം കുണുങ്ങിയും അമ്മയുടെ പ്രിയപുത്രനും ആയിരുന്നു. ജ്യേഷ്ഠനായ എശാവ് അപ്പന് പ്രിയപ്പെട്ടവനാണ്, വേട്ടക്കാരനാണ് . ഒരു ദിവസം വിശന്നു വന്ന എശാവിനു ചുവന്ന പായസം കൊടുത്തു യാക്കോബ് ജ്യെഷ്ടവകാശം തന്ത്രപൂർവം വാങ്ങുന്നു. പിന്നീട് അമ്മയുടെ ഉപദേശപ്രകാരം അപ്പനെ തെറ്റിദ്ധരിപ്പിച്ചു എശാവിനു അപ്പൻ കൊടുക്കാൻ വെച്ചിരുന്ന അനുഗ്രഹങ്ങൾ മേടിക്കുന്നു.  ദൈവം യാക്കോബിന് തന്നെയാണ് അനുഗ്രഹങ്ങൾ കൊടുക്കാൻ ഇസ്സഹക്കിനെ ഏൽപ്പിച്ചിരുന്നത്‌.. ആ വാക്ക് തെറ്റിക്കാൻ പോയ ഇസ്സഹാക്കിനെ അയാൾ അറിയാതെ തന്നെ ദൈവം യാക്കോബിന്റെ പ്രവൃതിയിലൂടെ തിരുത്തുകയാണ്.  

തുടർന്ന് ഏശാവിന്റെ കോപം ഭയന്ന് യാക്കോബ് അമ്മാവനായ ലാബാന്റെ അടുക്കൽ  ആശ്രയം തേടുകയാണ്. ലാബാന്റെ മകൾ രാഹെലിനെ കിട്ടാൻ അയാൾ 7 വർഷങ്ങൾ ലാബാന്റെ അടിമയായി പണിയെടുക്കുന്നു. പക്ഷെ ലാബാൻ തന്റെ മൂത്ത മകൾ ലെയയെയാണ് യാക്കോബിന് കൊടുക്കുന്നത്. കാരണമോ, മൂത്തവൾക്കു മുൻപേ ഇളയവളെ കെട്ടിക്കുന്ന ഏര്പ്പാട് അവരുടെ നാട്ടിൽ ഇല്ലത്രെ.  ഇത് യാക്കോബിന് ഒരു അടിയായി പോയില്ലേ? ജ്യേഷ്ഠനെ ചതിച്ചത് ഒര്ക്കാനുള്ള ഒരു അവസരം. പിന്നയും 7 വർഷങ്ങൾ അടിമപ്പണി ചെയ്തു രഹെലിനെയും യാക്കോബ് സ്വന്തമാക്കി. തുടർന്ന് ജീവിതം കരുപ്പിടിക്കാനും,സമ്പാദിക്കാനുമായി വീണ്ടും 7 വർഷങ്ങൾ. ഒടുവിൽ ഒരു പ്രഭുവായി സ്വന്ത ദേശത്തേക്ക് മടക്കയാത്ര. 

കൊല്ലാനായി കാത്തിരിക്കുന്ന എശാവ്... പ്രാർത്ഥിക്കുന്നുണ്ടെങ്കിലും ദൈവത്തോടു  അപേക്ഷകളും, കണ്ടീഷൻസും വെച്ചിരുന്ന ഒരാളാണ് യാക്കോബ്. അവസാനം തളര്ന്ന യാക്കോബ്, നിരാശ്രയനായ യാക്കോബ്, അവന്റെഅടുക്കലേക്കു ദൈവം എത്തുകയാണ്. ദൈവവുമായി ഗുസ്തിയിൽ എര്പ്പെടുന്ന യാക്കോബ്. പകൽ വെളിച്ചത്തിൽ തന്റെ മുഖം  കണ്ടാൽ യാക്കോബ് മരിച്ചു പോകും എന്നറിയാവുന്ന ദൈവം പിന്മാറാൻ ഒരുങ്ങുന്നു. പക്ഷെ ദൈവം തന്നെ അനുഗ്രഹിച്ചലല്ലാതെ താൻ ദൈവത്ത വിടുകയില്ല എന്ന് യാക്കോബ്  വാശി പിടിക്കുന്നു. ദൈവനുഗ്രഹം കിട്ടാതെ ഇരിക്കുന്നതിനേക്കാൾ മരണം തന്നെ നല്ലത് എന്നാ കാര്യം അയാൾ തിരിച്ചറിഞ്ഞു. അങ്ങനെ തന്റെ മുന്നിൽ കീഴടങ്ങിയ യാക്കോബിനെ ദൈവം അനുഗ്രഹിച്ചു 'ഇസ്രായേൽ' എന്ന പേര് നല്കുന്നു. തുടർന്ന് യാക്കോബിനെ സ്വീകരിക്കുന്ന എശാവിനെയാണ് നാം കാണുന്നത്. 

കഥയിലുടനീളം തമ്മിൽ സംസാരിക്കാത്ത ഇസ്ഹാക്കിനെയും റിബെക്കയെയും  ശ്രദ്ധിക്കുക.  എശാവും യാക്കോബും തമ്മിൽ ആരോഗ്യകരമായ സംഭാഷണ ങ്ങളില്ല.ഇസ്സ്സഹക്കും യാക്കോബും തമ്മിൽ മിണ്ടുന്നില്ല. റിബെക്കയും എശാവും തമ്മിലും മിണ്ടാട്ടമില്ല. ശിഥിലമായ കുടുംബത്തിൽ  മാതൃകയായി ആരുമില്ലാതെ വളർന്നവനാണ് യാക്കോബ്. വേണമെങ്കിൽ സ്വയം നന്നാവാം. പക്ഷെ വളർത്തു ദോഷത്തിന്റെ പേരിൽ സാഹചര്യങ്ങളോടു തെറ്റായി പ്രതികരിക്കുന്ന യാക്കൊബിനെയാണ് നാം കാണുന്നത്.

ദൈവം അവന്റെ തെറ്റുകള്ക്ക് അവനെ ശിക്ഷിക്കുന്നുണ്ട്‌...... ജ്യേഷ്ഠനെ ചതിച്ച യാക്കോബിനെ അമ്മാവൻ ചതിക്കുന്നു. ഭയവും അരക്ഷിതാവസ്ഥയും യാക്കോബിനെ വല്ലാതെ കാർന്നു തിന്നുന്നു. സ്വയം എല്ലാം കഴിയും എന്നാ അവന്റെ ചിന്തയെ ദൈവം പിഴുതെറിഞ്ഞു തന്നിലേക്ക് അവനെ അടുപ്പിക്കുകയാണ്. കഴിവുള്ളവനാണ്‌ യാക്കോബ്, പ്രാർത്ഥന ചെയ്യുന്നവനാണ്. താൻ തിരഞ്ഞെടുക്കപ്പെട്ടവനാണ് എന്ന് ബോധ്യം ഉള്ളവനാണ്. പക്ഷെ സ്വന്തം കഴിവുകളിൽ മാത്രം ആശ്രയിച്ചു എല്ലാം നേടുവാൻ ജീവിക്കാൻ ശ്രമിച്ചു. ദൈവം അതെല്ലാം തടഞ്ഞു. അവനെ തന്നിലേക്ക് സമര്പ്പണതിലേക്ക് കൊണ്ട് വന്നു.

നാമും ഇങ്ങനെ തന്നെയല്ലേ, നമ്മുടെ ജോലി, പണം, കൂട്ടുകാർ, എല്ലാം നമ്മുടെ സ്വാർഥതക്ക് വേണ്ടി നാം ഉപയോഗിക്കാരില്ലേ ? പക്ഷെ, നമ്മുടെ ആ ശ്രമങ്ങളെല്ലാം അവൻ തടയും, നമ്മെ അവനിലേക്ക്‌ കൊണ്ട് വരും. യാക്കോബിന്റെ അനുഭവം വേറൊന്നല്ല.