Wednesday, June 14, 2023

നിണമണിഞ്ഞ നീളൻ യാത്ര

 നീളൻ വണ്ടികൾ തമ്മിൽ മുട്ടി

പെട്ടികൾ തെറിച്ചു വീഴവെ,

നിശബ്ദമായ പുഞ്ചിരികൾ,

കൂമ്പിയടഞ്ഞ സ്വപ്‌നങ്ങൾ,

പിടഞ്ഞു നീറും നൊമ്പരങ്ങൾ,

കാലമെത്താതെ പൊഴിഞ്ഞ

ജീവനറ്റ ജഡങ്ങൾ,

രണമൊഴുകും കബന്ധങ്ങൾ,

തുറിച്ച കണ്ണുകൾ കൊത്തിവലിക്കുന്ന

ആർത്തി പൂണ്ട കഴുകക്കൂട്ടം...

ചാറ്റലിൽ ഊറിയിറങ്ങുന്നു,

ചതയിലെ കൊഴുത്ത രക്തം.

വീശും മാരുതനിൽ നിറയുന്ന  

ചാവിൻറെ കടുത്ത ഗന്ധം...

ഇനി വരും വാർത്തകളിൽ,

എല്ലോരുടെയും വാക്കുകളിൽ,

നിറയുമീ കണ്ണീർജഡങ്ങൾ.

ഇനിയൊരു കദനകഥ വരും വരെ...





Thursday, April 27, 2023

ഫിലിപ്പൈൻസിലെ വരാൽ

വിവിധരൂപങ്ങളിൽ, വിവിധവർണ്ണങ്ങളിൽ മത്സ്യങ്ങൾ നിരന്നു കിടക്കുന്നു. സുന്ദരന്മാരും സുന്ദരികളും ആയ ലോബ്സ്റ്ററുകൾ അടക്കം. കൈകാലുകൾ ബന്ധിക്കപ്പെട്ട ഞണ്ടുകൾ പെട്ടികളിൽ കിടന്നു ഞെളിപിരി കൊള്ളുന്നുണ്ടായിരുന്നു. 

അവരെയൊക്കെ കടന്നു പോകുമ്പോൾ ഒരാൾ എൻ്റെ കണ്ണിൽ തടഞ്ഞു. ഒരു മേശമേൽ തനിയെ കിടന്നു പിടയുന്ന ഒരു വലിയ വരാൽ. ശ്വാസം കിട്ടാതെ വലയുകയാണെന്നു കരുതി ഞാൻ മുഖം തിരിച്ചു. കണ്ടില്ലയെങ്കിൽ പിന്നെ കുറ്റബോധം തോന്നേണ്ട കാര്യമില്ലല്ലോ. പൂച്ച കണ്ണടച്ച് പാൽ കട്ട് കുടിക്കുന്നത് പോലെ. 

നെയ്മീൻ, ആവോലി, കിളിമീൻ അങ്ങനെ പല തരത്തിലുള്ള മീനുകൾ നാട്ടിൽ, അങ്ങ് ഇന്ത്യയിൽ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ വർണശബളമായ ഓണത്തിൻറെ പൂക്കളങ്ങളുടെ വിവിധ ആകൃതികളിലും വലുപ്പത്തിലും ഉള്ള പല പല മത്സ്യങ്ങൾ. കുറച്ചു അതിശയജനകം ആയിരുന്നു. 

ഓരോന്നിന്റെയും ഭാരവും വിലയും അന്വേഷിക്കുമ്പോഴും ഏറുകണ്ണിട്ടു ഞാൻ ആ വരാലിനെ നോക്കുന്നുണ്ടായിരുന്നു. പിടച്ചിൽ നിർത്തി കണ്ണുകൾ മിഴിച്ചു കഷ്ടപ്പെട്ട് ശ്വാസമെടുക്കുന്നതു കണ്ടു. എൻ്റെ മനസ്സിൽ ഒരു നോവ് അനുഭവപ്പെട്ടു. അടുത്ത് പോയി നോക്കിയപ്പോൾ ജീവിക്കാനുള്ള കൊതി ആ കണ്ണുകളിൽ പ്രകടമായിരുന്നു. അതിൻറെ കീഴ്ചുണ്ടിൽ ഒരു മുറിവും ഉണ്ടായിരുന്നു. വലയിൽ കുടുങ്ങിയപ്പോൾ ഉണ്ടായതാവാം. ഒരു മരണം കാണാനുള്ള ചങ്കുറപ്പ് ഇല്ലാത്തതു കൊണ്ട് ഞാൻ വീണ്ടും മുഖം തിരിച്ചു കളഞ്ഞു.ഒരാഴ്ചത്തേക്ക് കഴിക്കാനുള്ള നെയ്മീനും, സാൽമണും വെട്ടി വൃത്തിയാക്കി വാങ്ങി. 

പൊടുന്നനെ എന്നെ ഞെട്ടിച്ചു കൊണ്ട് അത് വീണ്ടും അനങ്ങാൻ തുടങ്ങി. വളഞ്ഞും, പുളഞ്ഞും സമുദ്രത്തിൽ അലകളിൽ നീന്തിത്തുടിക്കുന്നത് പോലെയോ, അതോ ജീവശ്വാസത്തിനു വേണ്ടി പിടയുന്നത് പോലെയോ.

വർണാഭമായ ചന്തയിൽ നിന്ന് ഇറങ്ങുമ്പോൾ എൻ്റെ ഹൃദയത്തിൻറെ നോവ് വീണ്ടുമുണർന്നു.വീണ്ടും ആ മേശമേലേക്ക്എൻ്റെ ദൃഷ്ടി പതിഞ്ഞു. പിടച്ചിൽ നിർത്തി, കണ്ണുകൾ ഓരത്തേക്ക് മിഴിച്ചു, അവസാനത്തെ ശ്വാസം മുറിഞ്ഞ ചുണ്ടുകൾക്കിടയിലൂടെ ആർത്തിയോടെ വലിച്ചെടുക്കുന്ന പാവം വരാൽ. സഹതാപമൂറുന്ന ഒരു നോട്ടം സമ്മാനിച്ച് രണ്ടു കിലോ ചത്ത മീനുകളും കൊണ്ട് ഞാൻ വീട്ടിലേക്കു പുറപ്പെട്ടു.

Friday, March 31, 2023

അപ്പുവും പൊട്ടറ്റോയും കുട്ടാപ്പിയും പിന്നെ ഞാനും

എല്ലാവരും എന്നെ കളിയാക്കുന്ന കാര്യമാണ് എൻ്റെ പുന്നാര പൂച്ചകുട്ടന്മാർ. ലോക്ക് ഡൌൺ കാലത്തു എൻ്റെ കൈയിൽ കിട്ടിയ ആളാണ് ആദ്യത്തേത്. രണ്ടു ആഴ്ചകൾ മാത്രം പ്രായത്തിൽ എന്തൊക്കെയോ അസുഖങ്ങളോടെ, അമ്മയുടെ പാലും കരുതലും കിട്ടാത്ത, അഴുക്കു പുരണ്ട് വികൃതമായ ശരീരത്തോടെ ഒരു കുഞ്ഞു സാധനം. അവനെ നോക്കാൻ അറിയാതെ ഞാൻ പെടാപ്പാടു പെട്ടു. ഉറക്കമില്ലാത്ത രാത്രികൾ, അസ്വസ്ഥമായ പകലുകൾ. അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവൻ സുന്ദരനായ യോഗ്യനായ ഒരു മാർജ്ജാര സുമുഖനായി തീർന്നു. ഓറഞ്ചും വെള്ളയും കലർന്ന നിറം. ആർക്കെങ്കിലും കൊടുക്കാം എന്ന് കരുതിയാണ് ഒരു മാസം നോക്കിയതെങ്കിലും ഇനി ആർക്കും അവനെ കൊടുക്കാൻ എനിക്ക് സാധിക്കില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. കാരണം അപ്പു എന്നെ നിസ്വാർത്ഥമായി സ്നേഹിക്കുന്നു. ഞാൻ അവനെയും.

ഒരു മാസത്തിനു ശേഷം ഒരാളെ കൂടി കിട്ടി പേർഷ്യനും, നാടനും ചേർന്ന വെളുത്ത ഒരു സുന്ദരക്കുട്ടൻ. വരുമ്പോൾ ദേഷ്യക്കാരനായിരുന്നെങ്കിലും അപ്പുവുമായി അവൻ അടുത്തു. ഇടക്കൊക്കെ തല്ലു കൂടുമെങ്കിലും തമ്മിൽ ഇണ പിരിയാത്ത സഹോദരന്മാർ. അവനും ഞാനൊരു പേരിട്ടു, പൊട്ടറ്റോ. എന്തിനാ ആ പേര് എന്ന് ചോദിച്ചാൽ അറിയില്ല. എന്തായാലും അവൻ സന്തോഷത്തോടെ ആ നാമധേയം സ്വീകരിച്ചു. ആദ്യമൊക്കെ തൊടാൻ പോലും കൂട്ടാക്കാതിരുന്ന അവൻ ഇന്ന് എൻ്റെ കൂടെയേ ഉറങ്ങാറുള്ളൂ.

ഇവരെ കൂടാതെ എന്നെ ദത്തെടുക്കൂ എന്ന് ഇങ്ങോട്ടു ആവശ്യപ്പെട്ടു വന്നു കേറിയ ഒരാൾ കൂടിയുണ്ട് വീട്ടിൽ. കുട്ടാപ്പി. ജിഞ്ചർ നിറത്തിലുള്ള കുറച്ചു പ്രായമുള്ള ഒരുത്തൻ. ഞാൻ അവൻ്റെ മാത്രമാണ് എന്നൊരു ചിന്ത അവനുണ്ട്. ഭയങ്കര സ്നേഹമാണ് ആൾക്ക്... നന്ദിയുള്ള ഒരു ചക്കരമുത്ത്.

ഈ മൂന്നു പേരും എനിക്ക് തരുന്ന ചില കാര്യങ്ങളുണ്ട്, സന്തോഷം, സമാധാനം, സൗഹൃദം. ഈ പുന്നാര കുഞ്ഞുങ്ങൾ നിസ്വാർത്ഥമായി എന്നെ സ്നേഹിക്കുന്നുണ്ട്. ഭക്ഷണം കൊടുക്കുന്നതിന്റെ നന്ദി ഒരുപാടുണ്ട് അവർക്ക്. ഒപ്പം അവരെ കരുതുന്ന എന്നെ അമ്മയോടുള്ളത് പോലെയുള്ള സ്നേഹവും. അവരെ പിരിഞ്ഞിരുന്ന് ഒരു മാസമാകുന്നു. ഇനി ഒരു മാസം കൂടി കഴിയണം കാണണമെങ്കിൽ. 

കണ്ണുള്ളപ്പോഴെ കണ്ണിന്റെ വിലയറിയൂ. എൻ്റെ പൊന്നു മക്കളുടെ വില ഞാൻ ഇന്ന് കൂടുതൽ അറിയുന്നു. അവർ എനിക്ക് തന്നിരുന്ന സ്നേഹം, സുരക്ഷിതത്വം, മനസ്സിന്റെ സമനില. അവരെ എത്രയും പെട്ടെന്ന് കാണാനുള്ള ആഗ്രഹമാണ് ഇപ്പോൾ. കുഞ്ഞുമണികളെ ഭദ്രമായി സൂക്ഷിക്കാനുള്ള മനസ്സും ആരോഗ്യവും എനിക്ക് തരണേ എന്ന പ്രാർത്ഥന മാത്രമേ ഇന്നെനിക്കുള്ളൂ.








Thursday, March 30, 2023

കാഴ്ചക്കപ്പുറം

 കാർമേഘങ്ങൾ തിങ്ങിവിങ്ങി;

അവളുടെ നേത്രങ്ങളും...

ഇമ്പമോ തുമ്പമോ വേറുതിരിക്കാ-

നറിയാതിടറുന്ന ഇമകൾ...

സ്നേഹം ഭ്രാന്താണെങ്കിൽ 

സുബോധമാഗ്രഹിക്കുന്നില്ലയവൾ;

ആ കൈകൾ നയിക്കുമെങ്കിൽ

മതിഭ്രമത്തിൻ്റെ താഴ്വരയെ

നിർഭയമവൾ പുൽകിയേനെ...

മനസ്സിന്റെ അടിത്തട്ടിലെങ്ങോ 

അടിഞ്ഞു നിൽക്കുന്ന കനങ്ങൾ-

ക്കപ്പുറം അനന്തമാം നിശ്ശബ്ദത...

പ്രണയത്തിനും ഭ്രാന്തിനുമിടയിൽ 

കാഴ്ചക്കതീതമായ് ഇരുട്ടിന്റെ

കറുപ്പ് പേറിയ കിനാവുകൾ...

 





Tuesday, March 21, 2023

ബ്രഹ്മപുരത്തെ വിഷപ്പുക

 പുകയാണിവിടെ...
വിഷപ്പുക...
ശ്വാസകോശത്തിലടിയുന്ന 
ദുർഗന്ധം വമിക്കുന്ന  
കരിമെഴുക്കുകൾ...
വലം വെച്ചുയരുന്ന 
വായു പടലങ്ങളിൽ
മരണത്തിൻറെ മണം...
എരിഞ്ഞു പുകയുന്നയാ
മാലിന്യത്തെ നോക്കി
ഭരണകൂടത്തെ എതിർത്തു,
സഹമാനുഷരേയും;
എന്റെ ജീവനെ ഹനിക്കാൻ,
ശ്വസനനാളിയെ ഞെരുക്കാൻ,
നിങ്ങളാണ് ഹേതുവെന്ന്...
വിടരാതെ ഉതിരാനൊരുങ്ങി 
പന്നീർമൊട്ടെന്നെ നോക്കി 
അവളും പോകയാണത്രെ.. 
പോകും മുന്നൊരു ചോദ്യം,
തളർന്ന മനസ്സോടെ  
കൂമ്പിയടയുമാ 
മിഴികളിൽ നോക്കി
ഞാൻ വിവർണ്ണയായി,
കാതിലാ ചോദ്യം മുഴങ്ങി;
"ഈ മാലിന്യത്തിൽ 
നിന്റെയും പങ്കില്ലേ?"