Saturday, December 26, 2015

യേശുവും ഞാനും പള്ളിക്ക് പുറത്ത്

സ്നേഹമസൃണനായയീ ദൈവത്തിൻ
മൃദുമേനിമേൽ ചാട്ടവാറിന്റെ നാവുകൾ
പുളയുമ്പോൾ വീഴുന്ന ചോപ്പിന്റെ പാടുക-
ളിലൂറുന്നതും സ്നേഹഗാഥയത്രേ!

മനുഷ്യദൈവങ്ങൾ കമ്പോളമാക്കിയ
ദൈവാലയം ശുദ്ധി ചെയ്യാനൊരുങ്ങിയ
മനുഷ്യപുത്രനെ ഭ്രഷ്ടനാക്കുന്ന
പ്രമാണികളും നീതിപീഠങ്ങളും;

എല്ലാം നിവൃത്തിയാകുന്ന നേരത്തും
ധരണിയുടെ മക്കളോടനുരാഗമാർന്നൊരാ
ഈശ്വരനു പ്രതിഫലമായ്‌ ലഭിച്ചതോ
കുരിശിന്റെ നോവും, പാപഭാരവും.
ഗതസമനയിൽ നിന്നുയർന്നയാ പ്രണയ-
ഗാനത്തിന് മുന്നില് ആലയകവാടമടഞ്ഞു.

അതിനുള്ളിലുയർന്ന ആരാധനാകാവ്യ-
മവന്റെ നാമത്തിലായിരുന്നു,
ഉള്ളിലെ മെഴുതിരികൾ നിറവോടെയെരിയുമ്പോൾ
ദൈവപുത്രൻ വെളിയിലിരുട്ടിലായിരുന്നു- കൂടെ ഞാനും.

No comments:

Post a Comment